അറസ്റ്റിലായ ബിആർഎസ് നേതാവ് കെ.കവിതയെ കോടതിയിൽ ഹാജരാക്കി
ഡൽഹി മദ്യനയ അഴിമതി കേസിൽ ഇന്നലെ അറസ്റ്റിലായ ബിആർഎസ് നേതാവും തെലങ്കാന മുൻ മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ.കവിതയെ കോടതിയിൽ ഹാജരാക്കി. ഡൽഹി റോസ് അവന്യൂ കോടതിയിലാണ് ഇഡി ഹാജരാക്കിയത്. കവിതയുടെ ഹൈദരാബാദിലെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്. നിയമവിരുദ്ധമായാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് ബിആർഎസ് നേതാവ് കവിത ആരോപിച്ചു. എന്നാൽ മതിയായ രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റെന്ന് ഇഡി കോടതിയിൽ വാദിച്ചു.
ഡൽഹിയിൽ സർക്കാരിന്റെ കീഴിലായിരുന്ന മദ്യ വിൽപനയുടെ ലൈസൻസ് 2021ൽ സ്വകാര്യ മേഖലയ്‌ക്കു കൈമാറിയതിൽ അഴിമതി നടന്നിട്ടുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു. കേസ് ആരോപിക്കപ്പെടുന്ന സൗത്ത് ഗ്രൂപ്പുമായി കവിതയ്ക്കും ആം ആദ്മി പാർട്ടി നേതാക്കൾക്കും ബന്ധമുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ. എന്നാൽ കേന്ദ്ര ഏജൻസികളെ ബിജെപി രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുകയാണെന്ന് മുൻ തെലങ്കാന മന്ത്രിയും കവിതയുടെ സഹോദരനുമായ രാമ റാവു ആരോപിച്ചു. വനിതാ നേതാവിന്റെ അറസ്റ്റിനെ തുടർന്ന് തെലങ്കാനയിൽ വ്യാപക പ്രതിഷേധമുണ്ടായി. വിവിധയിടങ്ങളിലായുണ്ടായ പ്രതിഷേധ പ്രകടനങ്ങളിൽ നിരവധി നേതാക്കൾ അറസ്റ്റിൽ. ഖത്തറിലെ അനുദിന വാർത്തകളും വിശേഷങ്ങളും തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/E9dLCQprdHP00u4tWPbARq
Comments (0)