കേരള-ഗൾഫ് കപ്പൽ യാത്ര; താത്പര്യപത്രം നൽകിയ 4 കമ്പനികളുമായി നാളെ ചർച്ച
ഗൾഫിലെ പ്രവാസികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കപ്പൽ സർവീസ് നടത്താൻ താത്പര്യപത്രവുമായി നാല് കമ്പനികൾ. കേരളത്തിൽ നിന്ന് ഗൾഫിലേക്കുള്ള യാത്രാ കപ്പൽ സർവീസിന് താത്പര്യപത്രം നൽകിയിരിക്കുന്നത് മുൻനിര കപ്പൽ കമ്പനിയായ ജെഎം ബക്സി, സിത ട്രാവൽ കോർപറേഷൻ ഇന്ത്യ, കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി കമ്പനി ഇന്റർസൈറ്റ് (Intersight) ടൂർസ് ആൻഡ് ട്രാവൽസ്, തിരുവനന്തപുരത്തുള്ള ഗാങ്‌വെ (Gangway) ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്സ് എന്നിവയാണ്. താൽപര്യപത്രം നൽകിയ കമ്പനികളുമായി കേരള മാരിടൈം ബോർഡ് നാളെ ചർച്ച നടത്തും. ഏപ്രിൽ 22വരെ അപേക്ഷകൾ നൽകാവുന്നതാണ്. ഈ കാലയളവിൽ ഇനിയും അപേക്ഷകൾ ലഭിക്കുമെന്നാണ് ബോർഡിന്റെ പ്രതീക്ഷ.
കപ്പൽ യാത്ര യാഥാർത്ഥ്യമായാൽ പ്രവാസികൾക്ക് സഹായകരമാകും. കാരണം സീസണുകളിൽ സാധാരണ ടിക്കറ്റ് തുകയുടെ ഇരട്ടിയാണ് വിമാന കമ്പനികൾ ഈടാക്കുന്നത്. ഈ സാഹചര്യത്തിൽ വിമാന ടിക്കറ്റ് നിരക്കിന്റെ പകുതി മാത്രമേ കപ്പലിലെ യാത്രയ്ക്ക് വേണ്ടി വരുകയുള്ളൂ. വിഴിഞ്ഞം, കൊല്ലം, ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങളിൽ നിന്നാണ് ഗൾഫിലേക്കു യാത്രാ കപ്പൽ സർവീസ് നടത്താൻ സാധ്യതയുള്ളത്. എന്നാൽ ഓഫ് സീസണിൽ യാത്രക്കാർ കുറഞ്ഞാൽ, സർവീസ് പ്രതിസന്ധിയിലാകാതിരിക്കാനുള്ള മാർഗങ്ങളും നാളത്തെ യോഗത്തിൽ ചർച്ചയാകും. നാളെ നടക്കുന്ന ആദ്യഘട്ട ചർച്ചയിൽ ബോർഡ് ചെയർമാൻ എൻ.എസ്. പിള്ള, ഉന്നത ഉദ്യോഗസ്ഥർ, പോർട്ട് ഓഫിസർമാർ തുടങ്ങി വിവിധ ഉദ്യോഗസ്ഥർ പങ്കെടുക്കും. ഖത്തറിലെ അനുദിന വാർത്തകളും വിശേഷങ്ങളും തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/E9dLCQprdHP00u4tWPbARq
Comments (0)